ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ അത്യാധുനിക എ350 വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച രാവിലെ ആറിനു പുറപ്പെട്ട വിമാനം ഏഴു മണിക്കൂറോളം ആകാശത്ത് ചെലവഴിച്ചശേഷമാണ് വീണ്ടും ഡൽഹി വിമാനത്താവളത്തിൽത്തന്നെ പറന്നിറങ്ങിയത്.
ഡൽഹിയിൽനിന്ന് ലണ്ടൻ ഹീത്രൂവിലേക്കു തിരിച്ച എഐ111 വിമാനം നാല് മണിക്കൂറോളം പിന്നിട്ട് സൗദി അറേബ്യയുടെ ആകാശപരിധിയിൽ എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിൽനിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
എയർ ഇന്ത്യ ഈ വർഷം ജനുവരിയിൽ സർവീസിനായി എത്തിച്ച എ350900 (വിറ്റി ജെആർഎഫ്) വിമാനമാണ് വീണ്ടും പണിമുടക്കിയത്. ഇതേവിമാനം കഴിഞ്ഞ മാർച്ച് 15ന് ന്യൂയോർക്ക്ഡൽഹി യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ ഈ വിമാനം തകരാറിലായത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.അതേസമയം, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കന്പനി, അവർക്ക് ലണ്ടനിലേക്കു പോകാൻ ബദൽ സംവിധാനമൊരുക്കുമെന്നും അറിയിച്ചു.